ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ് അന്തരിച്ചു. 92 വയസ്സായിരുന്നു. വർധക്യസഹചമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഏതാനും സമയം മുമ്പ് ഡൽഹി എയിംസിലാണ് അന്ത്യം. രാത്രി എട്ടു മണിയോട് കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതെങ്കിലും രക്ഷിക്കാനായില്ല. ആഴ്ചകളായി മൻമോഹൻ സിങ് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുവരികയായിരുന്നു.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാൾ ജില്ലയിൽപ്പെട്ട ഗാഹ് ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26നാണ് ഗുർമുഖ് സിങ്- അമൃത് കൗർ ദമ്പതികളുടെ മകനായി മൻമോഹൻ സിങ് ജനിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെത്തിയ സിങ്ങിന്റെ കുടുംബം അമൃത്സറിലേക്ക് മാറുകയായിരുന്നു.
യു.പി.എ മുന്നണിയുടെ ഭാഗമായി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി 2004 മെയ് 22 നാണ് ഡോ. മൻമോഹൻ സിങ് ആദ്യമായി രാജ്യം ഭരിച്ചത്. 2009 ൽ യു.പി.എ സർക്കാരിന് അധികാരത്തുടർച്ച ലഭിച്ചതോടെ 2014 മെയ് വരെ അദ്ദേഹം പ്രധാനമന്ത്രിക്കസേരയിലിരുന്നു.
1991 മുതൽ 1996 വരെ പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച മൻമോഹൻ സിങ് നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ഇന്ത്യയിൽ വലിയ സാമ്പത്തിക വിപ്ലവത്തിന് നാന്ദികുറിച്ചതായാണ് കരുതുന്നത്.
1991 ൽ രാജ്യസഭയിലേക്കെത്തിയ അദ്ദേഹം അനാരോഗ്യത്തെത്തുടർന്ന് ഈ വർഷം ഏപ്രിലിലാണ് രാജ്യസഭയിൽ നിന്ന് രാജിവച്ചത്. 1998 മുതൽ 2004 വരെ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.
0 Comments