താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ പ്രതികൾ അക്രമിച്ചത് മാരകമായി. കരാട്ടെ പരിശീലകർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് പ്രതികൾ ഷഹബാസിനെ മർദ്ദിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറൽ എസ്.പി കെ ഇ ബൈജു പറഞ്ഞു. പ്രധാനമായും അഞ്ച് വിദ്യാർത്ഥികളാണ് ഷഹബാസിനെ മർദ്ദിച്ചത്. ഇതിൽ ഒരാളുടെ രക്ഷിതാവിന് ക്രിമിനൽ പശ്ചാത്തലവുമുണ്ട്. കരാട്ടെയിൽ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകൾ പരിശോധിച്ചുവരികയാണ്. ഗ്രൂപ്പിൽ പ്രായപൂർത്തിയായ ആളുകൾ ഉണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ കേസെടുക്കും, എസ്പി കെ ഇ ബൈജു പറഞ്ഞു.
സംഘർഷത്തിന് ശേഷം വിദ്യാർത്ഥി മാളിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെ നിന്നും ഒരാളുടെ ബൈക്കിൽ കയറി പോയി. സ്വന്തം വീട്ടിലേക്കല്ല പോയത്. ബൈക്കിൽ പോയ സമയത്ത് തന്നെ ഛർദ്ദിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടിൽപോയി കിടന്ന ശേഷമാണ് സ്വന്തം വീട്ടിലേക്ക് പോയത്. ചികിത്സ ലഭിക്കുന്നതിൽ ചെറിയ താമസം നേരിട്ടിട്ടുണ്ടെന്നും കെ ഇ ബൈജു പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ കുട്ടികളെ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.
0 Comments