പൂനൂർ: കലയും സാഹിത്യവും മാനവകുലത്തെ സംസ്‌കരിക്കുമെന്ന് കവി ദിനേശ് പൂനൂർ അഭിപ്രായപ്പെട്ടു. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കലാകാരന് ഒരിക്കലും കലാപകാരിയാവാൻ കഴിയില്ലെന്നും യുവതലമുറയുടെ നന്മക്ക് കലാത്മക ചിന്ത അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
'ലിബറേറ്റീവ് സബ്മിഷൻസ്' എന്ന പ്രമേയത്തെ ആകർഷണീയമായി ആവിഷ്‌കരിച്ച പ്രധാന വേദി ശ്രദ്ധേയമായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഇരുന്നൂറോളം വിദ്യാർഥികളാണ് മത്സരിച്ചത്. 822 പോയിന്റുകൾ നേടിയ സരയാവോ സോവറിൻസ് ഒന്നാം സ്ഥാനവും 798, 790 പോയിന്റുകൾ നേടിയ സാൻസിബാർ മറൈനേസ്, മറാക്കിഷ് മിസ്റ്റിക്‌സ് ടീമുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ബുജൈർ ഷാഫിയും ജൂനിയർ വിഭാഗത്തിൽ സിനാൻ നൗഷാദും വ്യക്തികത ചാമ്പ്യന്മാരായി.
ഉദ്ഘാടന ചടങ്ങിൽ ഉസ്താദ് അബൂബക്കർ നൂറാനി പ്രാർത്ഥന നടത്തി. ജാമിഅ മദീനതുന്നൂർ പ്രോ-റെക്ടർ ആസഫ് നൂറാനി വരപ്പാറ അധ്യക്ഷത വഹിച്ചു. ഇംതിയാസ് നൂറാനി പ്രമേയവതരണം നടത്തി. വിജയികൾ നാളെ നടക്കുന്ന ജാമിഅതുൽ ഹിന്ദ് മഹർജാനിലും ജനുവരി ആദ്യവാരം നടക്കുന്ന മദീനതുന്നൂർ ഹോം റൊന്റിവ്യൂയിലും മത്സരിക്കും.
0 Comments