Ticker

6/recent/ticker-posts

പാതിവിലത്തട്ടിപ്പിൽ സമഗ്ര ബാലുശ്ശേരി വഴി പണം നഷ്ടപ്പെട്ടു; ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് ബാലുശ്ശേരിയിൽ നടന്നു

ബാലുശ്ശേരി:
കേരളത്തെ പിടിച്ചുകുലുക്കിയ പാതി വിലത്തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്ര ബാലുശ്ശേരി എന്ന സംഘടന വഴി പണം നഷ്ടപ്പെട്ട വനിതകൾ ഇന്ന് (16/07/2025) ക്രൈംബ്രാഞ്ചിന് മുമ്പിൽ മൊഴി നൽകാൻ ഹാജരായി.
ക്രൈംബ്രാഞ്ച് തെളിവെടുപ്പ് രാവിലെ 11 മണി മുതൽ വട്ടോളി ബസാറിലുള്ള ഒതയോത്ത് ബിൽഡിംഗിൽ വെച്ച് നടന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തെളിവെടുപ്പിന് എത്തിയത്. നാല്പതോളം വനിതകളാണ് സ്കൂട്ടർ പാതിവിലത്തട്ടിപ്പിൽ സമഗ്ര ബാലുശ്ശേരി വഴി വഞ്ചിക്കപ്പെട്ടത്.
ഇതേ പദ്ധതികളുടെ മറവിൽ ജൈവകർഷക കമ്പനിയുടെ ഷെയർ വിഹിതം എന്ന നിലയ്ക്ക് രേഖകൾ ഇല്ലാതെ പണം വാങ്ങിയതിന്റെ പേരിൽ സമഗ്രയുടെ ഡയരക്ടർ സുനിൽ കുമാർ ഉണ്ണികുളത്തിനെതിരെ ഓഹരി ഉടമകൾ ബാലുശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുകയും പോലീസ് ഇടപെട്ട് പണം തിരിച്ചു കൊടുക്കാനുള്ള സംവിധാനം ഏർപ്പാടാക്കുകയും ചെയ്തിരുന്നു. പാതിവില തട്ടിപ്പിലെ മുഖ്യ ആസൂത്രകരായ അനന്ദു കൃഷ്ണൻ ആനന്ദകുമാർ എന്നിവർ മുഖേന വലിയൊരു കമ്മീഷൻ തുക മുൻകാലങ്ങളിൽ ഇത്തരം പദ്ധതികൾ നടത്തിയതിന്റെ പേരിൽ സമഗ്ര എന്ന സംഘടനയ്ക്ക് ലഭിച്ചതിനാൽ ആ പണമിടപാടുകൾ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അത് കണ്ടു കെട്ടി താല്ക്കാലിക ആശ്വാസം എന്ന നിലയ്ക്കെങ്കിലും വഞ്ചിതരായ വനിതകൾക്ക് തിരിച്ചു കൊടുക്കണമെന്നും ഇരകളായ ആളുകളുടെ കൂട്ടായ്മയായ ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.
ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് വൈകീട്ട് 3 മണിയോടെ അവസാനിച്ചു.

Post a Comment

0 Comments