കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനായി ബംഗാളിലേക്ക് പോയ അതിഥി തൊഴിലാളികൾ തിരിച്ചെത്താത്തതോടെ കേരളത്തിലെ ഹോട്ടൽ, നിർമ്മാണ മേഖലയിൽ വലിയ പ്രതിസന്ധി. തിരഞ്ഞെടുപ്പ് സമയത്ത് പോയ പതിനായിരക്കണക്കിന് അതിഥി തൊഴിലാളികളാണ് കേരളത്തിലേക്ക് മടങ്ങിവരാൻ മടിക്കുന്നത്. ബംഗാളിലേക്കും അസമിലേക്കുമാണ് ഏറ്റവും കൂടുതൽ അതിഥിതൊഴിലാളികൾ തിരഞ്ഞെടുപ്പിനായി പോയത്.
ട്രെയിൻ ടിക്കറ്റും ആവശ്യമെങ്കിൽ വിമാനടിക്കറ്റും എടുത്തുനൽകാമെന്ന് തൊഴിലുടമകൾ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികൾ യാതൊരുവിധ മറുപടിയും നൽകുന്നില്ല. പലരും വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല. എടുക്കുന്നവരാകട്ടെ ടിക്കറ്റ് ലഭിക്കുന്നില്ല തുടങ്ങിയ മറുപടിയാണ് നൽകുന്നതെന്ന് ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ചിലർ ബക്രീദ് കഴിഞ്ഞ് വരാമെന്നാണ് പറയുന്നത്. കേരളത്തിൽ നിന്ന് ബസ് പിടിച്ച് പോയ ചെറിയ ശതമാനം തൊഴിലാളികൾ മാത്രമാണ് തിരിച്ചെത്തിയത്. ബംഗാളിൽ ബിജെപി വന്നാൽ പൗരത്വം നഷ്ടപ്പെടുമെന്നും വോട്ട് ചെയ്ത് മമത ബാനർജിയെ വിജയിപ്പിക്കണമെന്ന് പറഞ്ഞാണ് ഭൂരിഭാഗം പേരും പോയത്. നാട്ടിലുള്ള പ്രദേശിക നേതാക്കൾ വിളിച്ചതിനെ തുടർന്നാണ് പലരും ജോലിയും ഉപേക്ഷിച്ച് പലരും നാട്ടിലേക്ക് മടങ്ങിയത്. വോട്ട് ചെയ്ത് മടങ്ങിവരാമെന്ന് പറഞ്ഞവർ തിരിച്ചെത്താതായതോടെ തൊഴിലുടമകളിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്കുള്ള യാത്രയ്ക്കായി പല നിർമ്മാണ കരാറുകാർ വിമാന ടിക്കറ്റ് വരെ എടുത്ത് നൽകിയിട്ടുണ്ട്.
0 Comments